വീശുന്നതില്ലയൊരു ചുടുകാറ്റു പോലുമി-
ന്നലയുന്നു പ്രേതജാലങ്ങള്‍ മരുഭൂ,വിതില്‍;
വഴിയെവിടെ,യറിയാതെയുഴലുന്നു ഞാനു,മി-
ന്നുതകുന്നതില്ല,യെന്‍ ദിശനോക്കിയന്ത്രവും.
ഒരു മരുപ്പച്ചയാണകലെ,യാക്കാണുന്ന-
തെന്നാശ്വസി,ച്ചവിടെയെത്തുവാനോടുന്നു;
ഹാ! മരീചിക,യതും മാഞ്ഞു പോകുന്നുവോ?
ദാഹത്തിനൊരു ജലകണം പോലു,മകലെയോ?
കഴുകന്‍റെ,യസ്ഥികൂടം മണല്‍ക്കൂനമേല്‍
കാണ്‍കെ, മരുഭൂമിയിതിനന്തമില്ലെന്നറികെ,
ഞെട്ടി, ഞാന്‍ – ഇനിയെങ്ങു തുടരും, പലായനം?
പൊട്ടിച്ചിരി,ച്ചെന്‍റെ ദിശനോക്കിയന്ത്രവും!
മരീചിക
മഹാരഥി
ക്രുദ്ധനായ് പിതാമഹന്‍;
തന്‍ ശിരസ്സ,തൊന്നിനെ
വെട്ടി മാറ്റിയ രുദ്ര-
ദേവനെ, വധിക്കുവാന്‍
നെറ്റിമേല്‍ പൊടിഞ്ഞൊരാ
സ്വേദത്തെ വടിച്ചെറിഞ്ഞ-
തില്‍ നി,ന്നുണ്ടായ് വന്നു
‘സ്വേദജന്‍’, ഭയങ്കരന്‍!
ബ്രഹ്മാവിന്‍ കപാലത്തില്‍
വിഷ്ണു, തന്‍ രക്തം വീഴ്ത്തി;
ശിവന്‍റെ ത്രിശൂലവും
നോട്ടവുമ,തില്‍ച്ചേര്‍ന്നു!
ജനിച്ചു, ധനുര്‍ദ്ധരന്‍
‘രക്തജ’,നതില്‍ നിന്നും;
യുദ്ധമാ,യവര്‍ തമ്മില്‍,
യുഗങ്ങള്‍ കടന്നു പോയ്!
“വരും ജന്മത്തില്‍,ത്തീര്‍ക്കാം
പക”യെന്നരുള്‍ ചെയ്തു
മൂര്‍ത്തിക,ളവര്‍ക്കേകി
നരജന്മങ്ങള്‍, ഭൂവില്‍!
സ്വേദജന്‍, വില്ലാളിയാം
‘കര്‍ണ്ണ’നായ്, കനിഷ്ഠനാം
‘അര്‍ജ്ജുന’നായ് രക്തജന്‍,
വിധിവൈപരീത്യത്താല്‍!
ആയുധ പ്രയോഗത്തില്‍
മുന്‍പ,നെന്നിരുന്നിട്ടും
മരണപ്പെട്ടു, കര്‍ണ്ണന്‍
അര്‍ജ്ജുനന്‍റെ,യമ്പിനാല്‍!
അര്‍ജ്ജുനന്‍ മികച്ചവന്‍ -
കാലമ,ങ്ങനെ ചൊല്ലി;
കര്‍ണ്ണാ, നിന്‍ യശഃപ്രേമം
മണ്ണില്‍ വീ,ണുറക്കമായ്!
മറ്റൊരു യുഗത്തിങ്കല്‍
പുനര്‍ജ്ജന്മം പൂണ്ടവര്‍
ശാസ്ത്രരംഗത്തില്‍, പുതു-
മത്സരം തുടങ്ങുവാന്‍!
‘എഡിസണ്‍’ – കേട്ടിട്ടില്ലേ
നിങ്ങളീ,യഭിധാനം?
കേള്‍ക്കാതെ,യാരുണ്ടാവും
വിദ്യയഭ്യസി,ച്ചൊരാള്‍?
‘ടെസ്‌ല’യെന്ന പേരിനോ,
കേള്‍വിക്കാര്‍ കുറഞ്ഞേക്കാം;
ശാസ്ത്രത്തെ,യടുത്തു ചെ-
ന്നറിഞ്ഞവ,രിലല്ലാതെ!
ആരായിരു,ന്നാ മഹാന്‍?
എഡിസണെ,യും വെന്നവന്‍!
ഭാവിയെ,ക്കണ്ടെത്തിയ
പ്രതിഭാശാലി, ധീമാന്‍!
“അവരുടെ,യാണിന്നുകള്‍;
നാളേക്കാ,യാ,ണെന്‍ യത്നം!
നാളെ,യെന്‍റേതാ”*,ണെന്നു
ധീരമായ് പറഞ്ഞവന്‍!
ധീര,നൂതനങ്ങ**ളാ-
മെത്ര,യാവിഷ്കാരങ്ങള്‍
നാളത്തെ ലോകത്തിനായ്
നല്‍കി,യാ ചിന്താശീലന്‍!
എന്നിട്ടും മറന്നുവോ,
കൃതഘ്നം, കാലം വീണ്ടും?
മണ്ണില്‍ വീ,ണുറങ്ങിയോ,
ടെസ്‌ല തന്‍ യശഃപ്രേമം?
വന്നിടു,മൊരു നാളില്‍
ലോക,മാ,പ്പേരോര്‍ത്തിടും;
തിരിച്ചറിയും, കാലവും
ധീരനാം പോരാളിയെ!
കര്‍ണ്ണന്‍, ഭാരതത്തിന്‍റെ-
യഭിമാനമായ് മാറും;
സ്മരിച്ചീടും, നാളെകള്‍
നന്ദിപൂര്‍വ്വം, ടെസ്‌ലയെ!
കേവല വികാരത്താല്‍
വിധി കല്‍പ്പിപ്പൂ, ലോകം;
കഴിവുണ്ടായാല്‍ പോരാ,
ജനപ്രീതി നേടണം!
പക്ഷപാതം കൂടാതെ
വിധി ചൊല്ലുവാ,നെന്നു
സാധിക്കും – നമ്മള്‍,ക്കന്നേ
മര്‍ത്യര്‍, നാം, നന്നായ് വരൂ!
ജയിക്കുക,യെന്നും, കര്‍ണ്ണാ,
നീ തന്നെ,യാ,ണൊന്നാമന്‍;
വാഴ്ത്തപ്പെട്ടീടട്ടെ,ന്നും
നിന്‍റെ പേരീ ഭൂമിയില്‍!
——————————————————————————
* – “Let the future tell the truth and evaluate each one according to his work and accomplishments. The present is theirs; the future, for which I really worked, is mine.” – Nikola Tesla, on patent controversies regarding the invention of Radio and other things.
** – “Brave New World” എന്ന കല്‍പിത ശാസ്ത്ര (Science Fiction) നോവലിനെയും ഓര്‍മ്മിക്കാം. ടെസ്‌ലയുടെ ആശയങ്ങള്‍ പലതും, ശാസ്ത്ര കല്പനയെയും വെല്ലുന്നവയായിരുന്നു.
——————————————————————————
നികോള ടെസ്‌ല (1856 – 1943):
സെര്‍ബിയയില്‍ ജനനം. ഭൌതികശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍, റേഡിയോ മുതല്‍ (അപ്പോള്‍ മാര്‍കോണി? അതെ, റേഡിയോ മാര്‍കോണിയുടേതല്ല!) “ഡെത്ത് റേ” വരെ, ഒരുപാട് കണ്ടുപിടുത്തങ്ങളുടെ ഉടമ. എഡിസണുമായി ഉണ്ടായിരുന്ന മത്സരമാണ്, രണ്ടു പേര്‍ക്കും നോബല്‍ സമ്മാനം കിട്ടാതെ പോയതിനു പിന്നില്‍ എന്ന് കിംവദന്തി. “ഭൌതികശാസ്ത്രത്തിന്റെ പിതാവ്”, “ഇരുപതാം നൂറ്റാണ്ടിനെ കണ്ടുപിടിച്ചയാള്‍” എന്നീ വിശേഷണങ്ങള്‍ ടെസ്‌ലക്ക് ജീവചരിത്രകാരന്മാര്‍ നല്കി. റോബോട്ടിക്സ്, റിമോട്ട് കണ്‍ട്രോള്‍, റഡാര്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ബാലിസ്റ്റിക്സ്, ന്യൂക്ലിയര്‍ സയന്‍സ് എന്നീ മേഖലകളില്‍ സംഭാവനകള്‍… എന്തിനേറെ പറയുന്നു, ടെസ്‌ലയുടെ മരണാനന്തരം, അദ്ദേഹത്തിന്‍റെ ഗവേഷണരേഖകള്‍ എഫ്.ബി.ഐ. പരമരഹസ്യമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് കൂടി പറഞ്ഞാല്‍ മതിയല്ലോ. ടെസ്‌ലയെപ്പറ്റി കൂടുതല്‍ അറിയാന്‍ വേണ്ടി ഈ വിക്കിപീഡിയ ലേഖനം നോക്കുക.
പ്രതിജ്ഞ
കാര്‍മുകില്‍വര്‍ണ്ണനെക്കാണുവാനന്നു നീ
കോവിലില്‍ കൈ കൂപ്പി നിന്നിടുമ്പോള്‍,
അര്‍ച്ചന ചെയ്തു, ഞാന്‍ നോട്ടങ്ങളാല്‍ നിന്‍റെ
ശ്രീമുഖത്തില്‍, നീയറിഞ്ഞിരുന്നോ?
കേവലകൌതുകമായിരു,ന്നില്ലെന്‍റെ
ചേതസ്സില്‍, നിന്നോടു കാത്തു വെച്ചു;
ആദ്യാനുരാഗത്തിന്നിത്ര സുഖമെന്നു
ഞാനറിഞ്ഞു; നീ പറഞ്ഞു തന്നു!
വര്‍ഷപ്പരീക്ഷ കഴിഞ്ഞു, പിരിയുന്ന
കാലമടുത്തൊരാക്കാലം – നമ്മള്‍
ഉള്ളിലൊളിപ്പിച്ച കാര്യങ്ങളൊക്കവേ
തമ്മില്‍പ്പറ,ഞ്ഞൊന്നുചേര്‍ന്ന കാലം;
പിരിയുവാന്‍ നേരമായ് – വീണ്ടുമടുക്കുവാന്‍
മാത്ര,മീയകലമെന്നാശ്വസിച്ചു;
തമ്മി,ലതു ചൊന്നു, നോവിലും സുഖമെഴും
സ്മൃതികളായ് നാമന്നു യാത്രയായി.
നാളുക,ളാഴ്ചകള്‍,മാസ,വര്‍ഷങ്ങളും
ഏറെക്കഴി,ഞ്ഞെത്ര കാലമെത്തി;
ഇന്നു നീ വന്നെന്നരികില്‍ – ക്ഷണക്കത്തും
കൊണ്ടു, നിന്‍ മംഗല്യ വാര്‍ത്തയുമായ്!
നിന്‍റെയോ, മാനസ,മെന്‍റെയോ, തെല്ലൊന്നു
വേദനിച്ചോ? നമ്മളോര്‍ത്തു പോയോ?
വാക്കു പാലിക്കുവാനെത്തിയ,താ വാക്കു
മായ്ച്ചു കളയുവാനോതിടാനോ?
ജീവിതം നശ്വര,മാണു; മോഹങ്ങളും -
എങ്കിലു,മോര്‍മ്മകള്‍ ശാശ്വതങ്ങള്‍;
ഇന്നു നാം തങ്ങളില്‍ കാണുവാനും, മറ്റു
കാരണമെവിടെ,യീ സ്മരണകള്‍ പോല്‍!
സ്നേഹം പവിത്രമാ,ണോര്‍മ്മകള്‍ക്കും മീതെ
നിത്യത,യാര്‍ന്നൊരു സത്യമല്ലോ;
അതു തന്നെ നമ്മളെ,യിപ്പോഴുമൊന്നിച്ചു
ചേര്‍ത്തു നിര്‍ത്തുന്നൊ,രീയാത്മബന്ധം!
നോവില്ല,യൊട്ടു;മസൂയയു,മില്ലതില്‍
നമ്മളൊന്നാണെന്ന ചിന്ത മാത്രം!
ഇപ്പോളറിയുന്നു നാം – സ്നേഹമാണിപ്പോള്‍
നമ്മിലെ,ക്കന്‍മഷം തീര്‍ത്തു നില്‍പ്പൂ!
പോവുക നീ, സഖീ, നന്മ വരട്ടെ;യെന്‍
പൂര്‍ണ്ണമനസ്സോടു,മാശിക്കാം ഞാന്‍;
വന്നിടാം ഞാന്‍, നിന്‍ വിവാഹനാളില്‍;
മൊഴി കാക്കാനിനി,യെന്‍റെയൂഴമല്ലോ!
മഴച്ചിത്രങ്ങള്‍
മഴ,
പ്രകൃതിയുടെ ഋതുസ്നാനം.
മണ്ണിനും, മരങ്ങള്‍ക്കും, അന്തരീക്ഷത്തിനും
വിശുദ്ധിയേകുന്ന തീര്‍ത്ഥപ്രവാഹം.
കാര്‍മേഘങ്ങളുടെ പശ്ചാത്തലത്തില്‍
അക്കരപ്പച്ചകള്‍,
കതിരണിഞ്ഞ വയലുകള്‍,
പറന്ന് നീങ്ങുന്ന വെള്ളില്‍പ്പക്ഷികളുടെ കൂട്ടം.
മഴയുടെ ദൂതുമായി
കാണാക്കുളിരേന്തിയെത്തുന്ന മഴക്കാറ്റിന്‍റെ ഈര്‍പ്പം.
ദൂരെ നിന്നോടിയെത്തുന്ന മഴയുടെ ഇരമ്പം.
നിറഞ്ഞ് പെയ്യുന്ന മഴച്ചാര്‍ത്തിനിടയിലൂടെ
അവ്യക്തങ്ങളായ പുറംകാഴ്ചകള്‍.
മഴത്തുള്ളികളുടെ ദ്രുതതാളം.
ഒടുവില്‍
നേര്‍ത്ത്, നേര്‍ത്ത് വന്ന്
ഇല്ലാതെയാകുന്നു.
പെയ്തൊഴിഞ്ഞ മാനത്ത്
വെണ്‍മേഘങ്ങള്‍ കൂട് കൂട്ടുന്നു.
ഇലകളില്‍ തങ്ങി നില്‍ക്കുന്ന മഴ
ഒരു കാറ്റിന്‍റെ തലോടലില്‍
അടര്‍ന്ന് വീഴുന്നു.
ഒരു ശോകഗാനം പോലെ, മഴ…
ആമുഖം
ഞാന്‍ ഒരു ബ്ലോഗ് തുടങ്ങുകയാണ്. അത്ര കണ്ട് സംഭവ ബഹുലമല്ലാത്ത ഒരു ജീവിതത്തില്‍ നിന്നും, കുറച്ച് അനുഭവവും, കുറച്ച് ഭാവനയും ചേര്‍ത്ത്, ഞാന്‍ എന്‍റെ ചില ഭ്രാന്തചിന്തകള്‍ ഇവിടെ കുറിച്ചിടാന്‍ പോകുന്നു…